Kerala
തിരുവനന്തപുരം: . ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള ബജറ്റാണിതെന്ന് ധനമന്ത്രി വി.ഡി.സതീശൻ. 2074 കോടി രൂപ ഇതിനായി വകയിരുത്തി.
തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളജ് നിർമിക്കും. മെഡിക്കൽ കോളജ് വികസനത്തിനായി 100 കോടി വകയിരുത്തും. കൂടാതെ, ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണ പദവി നൽകും. പകർച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തും. 40 വയസ്സ് കഴിഞ്ഞവർക്ക് വർഷത്തിൽ ഒരിക്കൽ ആരോഗ്യ പരിശോധന ഉറപ്പാക്കും. കാരുണ്യ സുരക്ഷാപദ്ധതിയിലെ കുടിശ്ശിക ഘട്ടം ഘട്ടമായി തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: റബര്‍ താങ്ങുവില 250 രൂപയാക്കി ഉയര്‍ത്തുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. നിലവില്‍ 200 രൂപയാണ് താങ്ങുവില.
നെല്ല് സംഭരണം കാര്യക്ഷമമാക്കും. സംഭരണ വില കര്‍ഷകര്‍ക്ക് കൃതമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കും. നാളികേരത്തിന് പ്രത്യേക സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി സഖി വനിത കര്‍ഷക വികസന പദ്ധതി നടപ്പാക്കും. കാര്‍ഷിക മേഖലയില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രോത്സാഹന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
District News
പാലക്കാട്: യുഡിഎഫ് സർക്കാരിന്റെ നാളെ അവതരിപ്പിക്കപ്പെടുന്ന ആദ്യ സന്പൂർണ ബജറ്റിൽ കണ്ണുനട്ട് പാലക്കാട് ജില്ല. പത്തുവർഷങ്ങൾക്കുശേഷം വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ വി.ഡി. സതീശൻ നയിക്കുന്ന സംസ്ഥാനസർക്കാരിന്റെ സ്വപ്നബജറ്റിൽ വലിയ പ്രതീക്ഷകളാണ് ജില്ലയ്ക്കുള്ളത്.
ജില്ലയിൽനിന്ന് രണ്ടു മന്ത്രിമാരുള്ളതും പ്രതീക്ഷകൾക്ക് ആക്കംകൂട്ടുന്നു. ജില്ലയ്ക്കുവേണ്ടി പുതിയ പദ്ധതികളുടെ പ്രഖ്യാപനവും നിലവിലെ വികസനപദ്ധതികൾ തുടരുന്നതിനുള്ള നീക്കിയിരിപ്പും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇതോടൊപ്പം കാലങ്ങളായി പരിഗണിക്കപ്പെടാതെ അവഗണിക്കപ്പെട്ടു കിടക്കുന്ന ആവശ്യങ്ങളും ബജറ്റിൽ ഉൾപ്പെടുമെന്ന പ്രതീക്ഷയും പാലക്കാട്ടെ ജനങ്ങൾക്കുണ്ട്.
കാർഷികം, ജലസേചനം, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങി വിവിധ മേഖലകളിൽ വർഷങ്ങളായി ഉയരുന്ന ആവശ്യങ്ങൾക്ക് പരിഹാരം കാണുമോയെന്ന ആകാംക്ഷയിലാണ് ജില്ല.
കേരളത്തിന്റെ കിഴക്കൻ കവാടമെന്ന നിലയിൽ സംസ്ഥാന സന്പദ്വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന പാലക്കാടിനു വികസന പദ്ധതികളിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന വിമർശനം ഏറെക്കാലമായി നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ ജില്ലയിലെ പ്രത്യേക ആവശ്യങ്ങൾ പരിഗണിച്ച് സമഗ്ര വികസന പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം വിവിധ മേഖലകളിൽനിന്ന് ശക്തമായിട്ടുണ്ട്.
പാലക്കാട് നഗരത്തിലും പ്രധാന പട്ടണങ്ങളിലും ദിനംപ്രതി രൂക്ഷമാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റിംഗ് റോഡ് പദ്ധതി, പുതിയ ബൈപ്പാസുകൾ, സംസ്ഥാനപാത വികസനം, ഗ്രാമീണ റോഡുകളുടെ നവീകരണം തുടങ്ങിയ പദ്ധതികൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കണമെന്നാണ് പൊതുവായ ആവശ്യം.
കോയന്പത്തൂരുമായുള്ള സാന്പത്തികബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പാലക്കാട്- കോയന്പത്തൂർ സാന്പത്തിക ഇടനാഴി പദ്ധതിക്ക് തുടക്കമിടുന്ന പ്രഖ്യാപനമുണ്ടാകുമോയെന്നതും വ്യവസായമേഖല ഉറ്റുനോക്കുകയാണ്.
സംസ്ഥാനത്തെ പ്രധാന വ്യവസായകേന്ദ്രങ്ങളിലൊന്നായ കഞ്ചിക്കോട് വ്യവസായമേഖലക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് വ്യവസായ സംഘടനകളുടെ ആവശ്യം.
വാളയാർ ചെക്ക്പോസ്റ്റ് മേഖലയെ ആധുനിക ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുക, പുതുശേരി വ്യവസായ മേഖല വികസിപ്പിക്കുക, പുതിയ വ്യവസായ പാർക്കുകൾ സ്ഥാപിക്കുക, യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ശക്തമാണ്.
നെല്ലുസംഭരണത്തിലെ
പ്രതിസന്ധിപരിഹാരം
സംസ്ഥാനത്തിന്റെ നെല്ലറയായ പാലക്കാട് ഗുരുതരമായ നെല്ല് സംഭരണ പ്രതിസന്ധി നേരിടുകയാണ്. സംഭരണ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പലപ്പോഴും കർഷകർ വിളവ് വിൽക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. നെല്ലുസംഭരണ കേന്ദ്രങ്ങളുടെ വികസനം, ആധുനിക ഗോഡൗണുകൾ, ശീതീകരണ സൗകര്യങ്ങൾ, കാർഷിക ഉത്പന്ന സംസ്കരണ യൂണിറ്റുകൾ എന്നിവയ്ക്കായി പ്രത്യേക ധനസഹായം അനുവദിക്കണമെന്നാണ് കർഷക സംഘടനകളുടെ പ്രധാന ആവശ്യം.
ഉത്പാദനചെലവ് വർധിക്കുകയും ന്യായവില ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നെൽകർഷകർക്ക് പ്രത്യേക സാന്പത്തിക സഹായ പദ്ധതികളും ബോണസ് സംവിധാനങ്ങളും പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നു.
ജില്ലയിലെ കാർഷികമേഖലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് സമഗ്ര പ്രത്യേക കാർഷികപാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമാണ്. നാളികേരത്തിന്റെ വിലത്തകർച്ച മൂലം കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വിലസ്ഥിരതാ ഫണ്ട്, സംഭരണ പദ്ധതി, സബ്സിഡി സഹായം എന്നിവ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. പച്ചക്കറികൃഷി, ജൈവകൃഷി, ക്ഷീരമേഖല, മത്സ്യകൃഷി എന്നിവക്ക് കൂടുതൽ പ്രോത്സാഹനവും വിപണി പിന്തുണയും ഉറപ്പാക്കണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ജലസേചന സംവിധാനങ്ങളുടെ
നവീകരണം
മലന്പുഴഡാമും കനാൽശൃംഖലയും ഉൾപ്പെടെയുള്ള ജലസേചന സംവിധാനങ്ങളുടെ നവീകരണം വർഷങ്ങളായുള്ള ആവശ്യമാണ്. മലന്പുഴ, മീങ്കര, ചുള്ളിയാർ, പോത്തുണ്ടി, ഗായത്രിപ്പുഴ പദ്ധതികളുടെ അറ്റകുറ്റപ്പണികൾക്കും കനാലുകളുടെ ആധുനികവത്കരണത്തിനുമായി പ്രത്യേക ഫണ്ട് അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വേനൽക്കാലത്ത് രൂക്ഷമാകുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പുതിയ കുടിവെള്ള പദ്ധതികൾക്കും ഭൂഗർഭജല സംരക്ഷണ പദ്ധതികൾക്കും ബജറ്റിൽ പ്രാധാന്യം ലഭിക്കുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു.
സർക്കാർ മെഡിക്കൽകോളജിൽ പ്രതീക്ഷ
പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമേഖലയിലെ നിക്ഷേപം വർധിപ്പിക്കണമെന്നാണ് ആവശ്യം. സർക്കാർ മെഡിക്കൽ കോളജിന്റെ പൂർണസജ്ജമായ പ്രവർത്തനം, ജില്ലാ ആശുപത്രിയുടെ ആധുനികവത്്കരണം, താലൂക്ക് ആശുപത്രികളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കൽ, ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യ വികസനം എന്നിവക്കായി പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
സർക്കാർ സ്കൂളുകളുടെയും കോളജുകളുടെയും അടിസ്ഥാനസൗകര്യ വികസനം, സ്മാർട്ട് ക്ലാസ് മുറികൾ, ഗവേഷണ പദ്ധതികൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ എന്നിവയ്ക്കായി പുതിയ പദ്ധതികൾ പ്രഖ്യാപിക്കണമെന്നാണ് വിദ്യാഭ്യാസ രംഗത്തിന്റെ ആവശ്യം.
സൈലന്റ് വാലി, ശിരുവാണി, കാഞ്ഞിരപ്പുഴ, നെല്ലിയാന്പതി, മലന്പുഴ, ധോണി, പറന്പിക്കുളം എന്നിവയെ ബന്ധിപ്പിച്ചുള്ള സമഗ്ര ടൂറിസം വികസന പദ്ധതിയാണ് ജില്ലയിലെ പ്രധാന പ്രതീക്ഷകളിലൊന്ന്. മണ്ണാർക്കാട് എംഎൽഎയായ എൻ. ഷംസുദ്ദീൻ മന്ത്രിയായ സാഹചര്യത്തിൽ അട്ടപ്പാടി ബദൽറോഡ് എന്ന സ്വപ്നത്തിന് ചിറക് മുളച്ചിട്ടുണ്ട്.
ഇത്തരത്തിൽ വികസനത്തിന്റെ പുതിയ അധ്യായം തുറക്കുന്ന പ്രഖ്യാപനങ്ങളാണ് ജില്ല പ്രതീക്ഷിക്കുന്നത്.
Leader Page
നീണ്ട കാലത്തെ അവഗണനയ്ക്കു ശേഷം പ്രതീക്ഷയോടെ കേരളത്തിന്റെ ബജറ്റിനെ കാത്തിരിക്കുകയാണ് കുട്ടനാട്. വിസ്മയങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ന്യായമായതും പതിറ്റാണ്ടുകളായി അവഗണിക്കപ്പെടുന്നതുമായ ആവശ്യങ്ങൾ നിറവേറ്റപ്പെടും എന്ന പ്രതീക്ഷയിലാണ് കുട്ടനാട്. 2018ലെ പ്രളയം തുടങ്ങി അടിസ്ഥാനപരമായ ചില മാറ്റങ്ങൾക്കു വേണ്ടി കുട്ടനാട് കാത്തിരിക്കുകയാണ്.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 73 പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന വിശാലമായ ഒരു ഭൂപ്രദേശമാണ് കുട്ടനാട് എങ്കിലും കുട്ടനാട് നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്നത് 13 പഞ്ചായത്തുകളാണ്. രണ്ട് ലക്ഷത്തോളം ആളുകൾ നേരിട്ടും 14 ലക്ഷത്തോളം ആളുകൾ അല്ലാതെയും ബന്ധപ്പെടുന്ന കുട്ടനാട് കേരളത്തിൽ ഭക്ഷ്യസുരക്ഷയ്ക്കു വേണ്ടി പോരാടുന്നവരുടെ നാടാണ് എന്ന പരിഗണന നല്‍കണം. കുട്ടനാടൻ ജനതയുടെ ആവശ്യങ്ങൾ ഏറെയാണ്. അവയിൽ പ്രധാനപ്പെട്ട ചിലത് ഇവയാണ്.
കുട്ടനാട് ഡെവലപ്മെന്റ് അഥോറിറ്റി
മുഖ്യമന്ത്രി വി.ഡി. സതീശൻ തെരഞ്ഞെടുപ്പു കാലത്ത് കുട്ടനാടൻ ജനതയ്ക്ക് കുട്ടനാട്ടിൽ വച്ച് നല്കിയ വാഗ്ദാനമാണ് കുട്ടനാട് ഡെവലപ്മെന്റ് അഥോറിറ്റി. കുട്ടനാടിന്റെ സമഗ്രപുരോഗതി ലക്ഷ്യം വയ്ക്കുന്നതും ഇവിടത്തെ ജനജീവിതത്തെയും കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു സാഹചര്യം രൂപപ്പെടുത്തിയെടുക്കാനും കുട്ടനാടിന് ഒരു വികസന മാസ്റ്റർ പ്ലാൻ രൂപീകരിക്കാനും നേതൃത്വം കൊടുക്കാൻ സാധിക്കുന്ന സമതിയാകണം കുട്ടനാട് ഡെവലപ്മെന്റ് അഥോറിറ്റി. ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടുമൊപ്പം കുട്ടനാടിനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നവർ ഉൾപ്പെടുന്നതാകണം ഈ അഥോറിറ്റി. അതിന്റെ രൂപീകരണവും പ്രഖ്യാപനവും കുട്ടനാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
നെല്ലു സംഭരണത്തിന് സ്ഥിരം ഫണ്ട്
എന്നും പ്രശ്നസങ്കീർണമായ ഒരു മേഖലയാണ് കുട്ടനാട്ടിലെ നെൽകൃഷിയും നെല്ല് സംഭരണവും. കൃഷി തുടങ്ങുമ്പോൾ മുതൽ തുടങ്ങുന്ന പ്രശ്നങ്ങൾ നെല്ല് സംഭരണം നടത്തി മാസങ്ങൾ കഴിഞ്ഞാലും നെല്ല് വില കൊടുക്കാനാവാത്തതിനാൽ തുടർന്നുകൊണ്ടേയിരിക്കുന്നു. നഷ്ടം സഹിച്ചും കൃഷി ചെയ്താൽ യഥാസമയം നെല്ലുവില കിട്ടും എന്ന പ്രതീക്ഷയെങ്കിലും ഉണ്ടെങ്കിൽ മാത്രമേ കർഷകർ കൃഷിക്ക് ഒരുങ്ങൂ. നെല്ല് സംഭരണത്തിനു വേണ്ടി ഏകദേശം 750-1000 കോടി രൂപ ഒരിക്കൽ മാറ്റിവയ്ക്കാൻ സർക്കാർ തയാറായാൽ തീർപ്പാക്കാവുന്ന പ്രശ്നങ്ങളേ ഈ മേഖലയിൽ നിലവിലുള്ളൂ. ഭക്ഷ്യ സുരക്ഷയ്ക്കായി പോരാടുന്ന കേരളത്തിലെ നെൽകർഷകർക്കു വേണ്ടി ഇത്രയും ചെയ്യാനായാൽ അവരുടെ പ്രതീക്ഷകൾക്ക് ജീവൻ വയ്ക്കും.
കുട്ടനാടൻ തനത് ഇനങ്ങൾക്ക് പ്രോത്സാഹനം
കുട്ടനാട്ടിൽ മാത്രമുള്ള കുട്ടനാടൻ പുഞ്ച അരി, ദേശീയ അംഗീകാരം നേടിയ കുട്ടനാടൻ താറാവ്, കുട്ടനാടൻ കരിമീൻ എന്നിവയുടെ വിപണന സാധ്യതകൾ വർധിപ്പിക്കുന്നതിനും കൂടുതൽ ജനകീയമാക്കുന്നതിനും വേണ്ട കേന്ദ്രീകൃത ഇടപെടലും പ്രോത്സാഹനവും ഉണ്ടാവണം. കുട്ടനാടൻ നെല്ല് കുട്ടനാട്ടിലോ സമീപ പ്രദേശത്തോ സംഭരിച്ച് അരിയാക്കി വിപണിയിൽ എത്തിക്കുന്നതിനുള്ള സൗകര്യം ഉണ്ടാവേണ്ടിയിരിക്കുന്നു. അതോടൊപ്പം വിദേശവിപണിയിലും ഇടം നേടിയെടുക്കണം. തനത് കുട്ടനാടൻ പുഞ്ച അരിയുടെ വിവിധ ഉത്പന്നങ്ങളും അവ തയാറാക്കാനുള്ള യൂണിറ്റുകളും ആരംഭിക്കണം. അങ്ങനെയുള്ള യൂണിറ്റുകൾക്ക് അതിനു ധനസഹായം നല്‍കുന്നതിനുള്ള നടപടികളും ഉണ്ടാവണം. അതോടൊപ്പം തനത് കുട്ടനാടൻ താറാവിനങ്ങൾതന്നെ എന്ന് ഉറപ്പ് വരുത്തി കാർഷകർക്കും ഉപഭോക്താക്കൾക്കും യഥാക്രമം മികച്ച വിലയും നല്ല ഉത്പന്നവും ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ സാധിക്കണം. എങ്കിൽ മാത്രമേ കുട്ടനാടൻ പുഞ്ച അരിയും കുട്ടനാടൻ തനത് താറാവുംകൊണ്ട് കുട്ടനാടിന് ഗുണം ചെയ്യൂ.
കുടിവെള്ളവും അടിസ്ഥാന വികസനവും
വീട്, വഴി, കുടിവെള്ളം ഇവയെല്ലാം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണെങ്കിലും കുട്ടനാടൻ ജനതയ്ക്ക് ഇവ പലപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു. എല്ലായിടത്തും കുടിവെള്ളം എത്തിക്കാൻ പ്രാദേശിക കുടിവെള്ള പദ്ധതികൾ വളരെ വേഗം നടപ്പിൽ വരുത്തണം. റോഡുകൾ കുട്ടനാടൻ ഭൂപ്രകൃതിക്ക് ഇണങ്ങുംവിധം രൂപകല്പന നടത്തുകയും ഭൂപ്രകൃതിക്കും റോഡിനും താങ്ങാവുന്ന തരം വാഹനങ്ങൾമാത്രം കുട്ടനാട്ടിലെ റോഡുകളിൽ സഞ്ചരിക്കുന്നതിന് അനുമതി നല്‍കുകയും ചെയ്യണം.
വിനോദസഞ്ചാരനേട്ടം ലഭ്യമാകണം
കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കുട്ടനാടെങ്കിലും കുട്ടനാട്ടുകാർ ഇവിടെ വെറും കാഴ്ചക്കാർ മാത്രമായി മാറുന്നു. കുട്ടനാടിന്റെ കായൽ പശ്ചാത്തലങ്ങളും കൃഷിയിടങ്ങളും നല്ല വിനോദ സഞ്ചാര ലക്ഷ്യങ്ങളും ഫാം ടൂറിസ കേന്ദ്രങ്ങളും ആക്കിത്തീർക്കുന്നതിനുള്ള പദ്ധതികൾ കൂടി രൂപകല്പന ചെയ്യണം. പ്രഖ്യാപിച്ച് നടപ്പിലാക്കണം.
വെള്ളക്കെട്ട് ഒഴിവാക്കണം
മഴ പെയ്താൽ വെള്ളം പൊങ്ങും എന്നത് പ്രകൃതി നിയമമാണ്. ഇത് അംഗീകരിക്കാനും അതിനോട് പൊരുത്തപ്പെടാനും കുട്ടനാടൻ ജനത തയാറാണ്. എന്നാൽ ഉത്തരവാദിത്വപ്പെട്ടവരുടെ പിടിപ്പുകേടിന്റെ തിക്തഫലം അനുഭവിക്കാനാണ് ഇന്ന് കുട്ടനാട്ടുകാർ നിർബന്ധിതരായിരിക്കുന്നത്. കായലിലെയും നദികളിലെയും മണലും ചെളിയും നീക്കം ചെയ്ത് 1990 കളിലെ ആഴത്തിലേക്ക് ഇവയെ കൊണ്ടുവന്നാൽ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരീതം ലഘുകരിക്കാൻ സാധിക്കും. അതോടൊപ്പം ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് യഥാസമയം ഒഴുക്കിക്കളയാനുള്ള സൗകര്യവും ഒരുക്കണം.
പത്തനംതിട്ടയിലും കോട്ടയത്തും മഴ പെയ്താൽ വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാട്ടിൽ, മേൽ പറഞ്ഞ സ്ഥലങ്ങളിൽനിന്ന് ഒഴുകിയെത്താവുന്ന വെള്ളത്തിന്റെ കണക്ക് അവിടെത്തന്നെ കണക്കാക്കി എത്ര വേഗത്തിൽ ഒഴുക്കി കളഞ്ഞാൽ കുട്ടനാട്ടിൽ ദുരിതം വിതയ്ക്കാതെ കടന്നുപോകും എന്ന് കണക്കാക്കാനുള്ള ആധുനിക സൗകര്യങ്ങൾ ഇന്ന് നിലവിലുണ്ട്. അവ ഉപയോഗിക്കാനാവണം. എങ്കിൽ മാത്രമേ കുട്ടനാട് വെള്ളപ്പൊക്ക ദുരിതത്തിൽനിന്നു കരകയറൂ.
National
ബംഗളൂരു: ശിവരാത്രി, ഉഗാദി തുടങ്ങിയ ഉത്സവ ദിവസങ്ങളിൽ താൻ മാംസാഹാരം കഴിക്കാറുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബജറ്റ് അവതരണത്തിന് അശുഭകരമായ സമയം ഒഴിവാക്കി എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ശുഭമുഹൂർത്തങ്ങളിലോ ഭക്ഷണ നിയന്ത്രണങ്ങളിലോ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുകാലം, ഗുളികകാലം, യമഗണ്ഡകാലം തുടങ്ങിയ വിശ്വാസങ്ങളെ താൻ പണ്ടേ തള്ളിക്കളഞ്ഞതാണെന്നും ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
അന്ധവിശ്വാസങ്ങളാകരുത് ഭരണപരമായ കാര്യങ്ങളെ നയിക്കേണ്ടതെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളിൽ പലതവണ രാഹുകാല സമയത്ത് ഞാൻ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ കുടുംബാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അഭ്യർത്ഥന മാനിച്ചാണ് ആ സമയം ഒഴിവാക്കിയത്.
ജനാധിപത്യത്തിൽ വിശ്വസിക്കുന്നതുകൊണ്ട് അവരുടെ താൽപര്യത്തെ ബഹുമാനിച്ചു. വ്യക്തിപരമായി തനിക്ക് രാഹുകാലത്തെയോ ഗ്രഹണത്തെയോ പേടിയില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
District News
പത്തനംതിട്ട: കൃഷി, ആരോഗ്യം, വിദ്യാഭ്യാസ മേഖലകൾക്ക് പ്രാധാന്യം നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്. 104,64,96,639 രൂപ വരവും 97,75,16,000 രൂപ ചെലവും 6,89,80,639 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2026-27 ലെ ബജറ്റ് വൈസ് പ്രസിഡന്റ് അനീഷ്വരിക്കണ്ണാമല അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് ആസൂത്രണസമിതി അംഗീകാരം ലഭിക്കുന്നതോടെ അനുബന്ധ പദ്ധതികൾ കൂടി ബജറ്റിന്റെ ഭാഗമാകും. ഇതോടെ ബജറ്റ് പുതുക്കേണ്ടി വരുമെന്ന സൂചനയും വൈസ് പ്രസിഡന്റ് നൽകി.
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പുല്ലാട്, അടൂർ സീഡ് ഫാമുകളുടെ നവീകരണം ഈ വർഷത്തെ ഏറ്റവും പ്രധാന ലക്ഷ്യമാണ്. ഫാമുകളുടെ സമ്പൂർണ പുനരുജ്ജീവനം ലക്ഷ്യം വച്ച് മിഷൻ അഗ്രി എന്ന പേരിൽ പദ്ധതി ആവിഷ്കരിക്കുമെന്ന് അനീഷ് വരിക്കണ്ണാമല ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പുല്ലാട്, അടൂർ ഫാമുകളുടെ ലഭ്യമായ മുഴുവൻ സ്ഥലവും ഉപയോഗിച്ച് പദ്ധതികൾ നടപ്പിലാക്കും. നെൽ കൃഷിയും മറ്റു വിളകളും കൃഷി ചെയ്യുന്നതിനൊപ്പം ഗുണനിലവാരമുള്ള തെങ്ങ്, കമുക്, റമ്പൂട്ടാൻ, മാംഗോസ്റ്റീൻ അടക്കമുളളവയുടെ തൈകൾ ഉത്പാദിപ്പിക്കും.
ഫാം ടൂറിസത്തിന്റെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലേക്ക് 10 ലക്ഷം രൂപ വകയിരുത്തി. അപ്പർ കുട്ടനാടിന്റെ നെല്ലറകളെ സംരക്ഷിക്കുന്നതിനും വന്യജീവിശല്യം രൂക്ഷമായ മലയോര മേഖലയിലെ കർഷകരെ സംരക്ഷിക്കുന്നതിനും നടപടികൾ കൈക്കൊളളും. വന്യമൃഗശല്യം തടയുന്നതിലേക്ക് ഫെൻസിംഗ് ഒരുക്കുകയും സാധ്യമായ ഇതര നടപടികൾ സ്വീകരിക്കുകയും ചെയ്യും. കാർഷിക മേഖലയ്ക്ക് ഏഴു കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.
കർഷകരെ സഹായിക്കാൻ അന്തിച്ചന്തകൾ
വിപണിയെ സജ്ജമാക്കുന്നതിനുവേണ്ടി ഗ്രാമപഞ്ചായത്തുകളുമായി ചേർന്ന് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ 20 അന്തിച്ചന്തകൾ ഒരുക്കും. കാർഷിക വിളകൾ കൃഷി ഇടങ്ങളിൽ നിന്നും നേരിട്ട് വിപണിയിൽ എത്തിച്ച് വിപണനം ചെയ്യും. അന്തിച്ചന്തകൾ ആരംഭിക്കുന്നതിന് ആദ്യ ഗഡുവായി 20 ലക്ഷം രൂപ വകയിരുത്തി.
കുടുംബശ്രീ ഗ്രൂപ്പുകൾ മുഖേന ചെറുകിട ഫാമുകൾ പ്രോത്സാഹിപ്പിക്കും. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള പദ്ധതിയുടെ ഭാഗമായി പുളിക്കീഴിൽ നിർമിച്ചുകൊണ്ടിരിക്കുന്ന എബിസി കേന്ദ്രത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. 50 ലക്ഷം രൂപയുടെ നിർമാണമാണ് പുളിക്കീഴ് നടന്നുകൊണ്ടിരിക്കുന്നത്. മിഷൻ നന്ദിനി പദ്ധതിക്ക് നാലു ലക്ഷം രൂപയും ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 54 ലക്ഷം രൂപയും വകയിരുത്തി. കൂടാതെ എബിസി പദ്ധതിക്കായി ഉപകരണവും മരുന്നും വാങ്ങുന്നതിന് 20 ലക്ഷം രൂപയും വകയിരുത്തി.
റാന്നിയിൽ സ്റ്റാർട്ട് അപ്പ് സംരംഭം
റാന്നിയിൽ സ്റ്റാർട്ട് അപ്പ് സംരംഭം യാഥാർഥ്യമാക്കുമെന്ന് ബജറ്റിൽ പറയുന്നു. പ്രമാടത്ത് നൈപുണ്യ വികസനകേന്ദ്രം ആരംഭിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു. വനിതകൾക്ക് സ്വയംതൊഴിൽ സംരംഭത്തിന് 10 ലക്ഷം രൂപയും കുടുംബശ്രീ യൂണിറ്റുകൾ, ജെഎജി എന്നിവയുടെ മൂല്യ വർധിത ഉല്പന്ന യൂണിറ്റുകൾക്ക് 50 ലക്ഷം രൂപയും ഉൾപ്പെടെ 60 ലക്ഷം രൂപ വകയിരുത്തി.
ജില്ലാ പഞ്ചായത്തിന്റെ എല്ലാ ഡിവിഷനിലും കുടിവെളള പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കും. കുടിവെള്ള ദൗർലഭ്യം അനുഭവപ്പെടുന്ന മലയോര മേഖലയിലും മറ്റു പ്രദേശങ്ങളിലും ചെറുകിട കുടിവെള്ള പദ്ധതികൾ നടപ്പിലാക്കും. ഇതിനായി 2.65 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. തടയണകൾ നിർമിച്ചും കയ്യാലകൾ കെട്ടിയും മണ്ണ് സംരക്ഷിക്കുന്നതിലേക്ക് 4.81 കോടി രൂപ വകയിരുത്തി.
പെരിറ്റോണിയൽ ഡയാലിസിസിന് 20 ലക്ഷം
ആരോഗ്യ മേഖലയിൽ ജില്ലാ പഞ്ചായത്തിനു വിട്ടുകിട്ടിയിട്ടുള്ള എല്ലാ സ്ഥാപനങ്ങളുടെയും വികസനപ്രവർത്തനങ്ങൾക്കായി ബജറ്റിൽ വിഹിതമുണ്ടാകും. വൃക്ക രോഗികൾക്കായി ഏറ്റവും നൂതനമായ ചികിത്സാ സംവിധാനമായി പെരിറ്റോണിയൽ ഡയാലിസിസ് പ്രോത്സാഹിപ്പിക്കുന്നതിലേക്ക് 20 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
പത്തനംതിട്ട ജനറൽ ആശുപത്രി വികസനപ്രവർത്തനങ്ങൾക്ക് മൂന്നു കോടി രൂപയാണ് ബജറ്റ് വിഹിതം. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഗൗരവകരമായ ഇടപെടൽ ഉണ്ടാകും. സ്ഥലപരിമിതി നിലനിൽക്കുന്നതും നിർമാണപ്രവർത്തനങ്ങളിലെ ദീർഘവീക്ഷണമില്ലായ്മയും ആശുപത്രിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
അയിരൂരിലെ ആയുർവേദ ആശുപത്രിയിലും വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് 1.38 കോടി രൂപ അനുവദിച്ചു. ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് എല്ലാ ഇടത്താവളങ്ങളിലും ഭക്തർക്ക് ആയുർവേദ മരുന്നുകൾ സൗജന്യമായി നൽകും.കൊറ്റനാട്ടെ ജില്ലാ ഹോമിയോ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കും. ഇതിലേക്ക് 50 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
പത്തരമാറ്റോടെ പത്താംതരം
ജില്ലയിലെ പത്താംക്ലാസ് വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് പത്തരമാറ്റോടെ പത്താംതരം പദ്ധതി നടപ്പിലാക്കും. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ജില്ല പിന്നാക്കം പോകുന്ന സാഹചര്യം പരിഗണിച്ചാണ് പദ്ധതി തയാറാക്കുന്നത്. കണ്ണശ കവികളുടെ ചരിത്രം പേറുന്ന കടപ്ര കണ്ണശ വിദ്യാലയത്തിന് 50 ലക്ഷം രൂപ മാറ്റിവച്ചു.
ജില്ലയിലെ എസ്പിസി പ്രവർത്തനങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നീക്കിവച്ചു. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടി വിദ്യാദീപം പദ്ധതി നടപ്പിലാക്കും. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ സ്കൂളിന്റെ ഇരുവശത്തും വനമാണ് എന്നതു പരിഗണിച്ച് മതിൽ പണിയുന്നതിന് 25 ലക്ഷം അനുവദിക്കും.
ഹയർ സെക്കൻഡറി സ്കൂളിൽ മോഡൽ ഷീ ടോയ് ലറ്റിനായി 25 ലക്ഷം രൂപയും സ്കൂളുകളുടെ ദൈനംദിന ചെലവുകൾക്ക് 25 ലക്ഷം രൂപയും കടപ്ര സ്കൂളിൽ കംപ്യൂട്ടറുകൾ വാങ്ങാൻ അഞ്ചു ലക്ഷം രൂപയും ഉൾപ്പെടെ ജില്ലയിലെ വിവിധ സ്കൂളുകൾ, അങ്കണവാടികൾ ഇവയുടെ അറ്റകുറ്റപ്പണികൾക്കും കെട്ടിട നിർമാണത്തിനുമായി 6.37 കോടി രൂപയും ഉൾപ്പെടെ 7.5 കോടി രൂപ വകയിരുത്തി.
കലാ, കായിക മേഖലകളിലും ജില്ലയുടെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണേണ്ടതുണ്ടെന്ന് ബജറ്റ് അവതരണത്തിൽ വൈസ് പ്രസിഡന്റ് പറഞ്ഞു.
വനിതകൾക്കായി ഓപ്പൺ ജിമ്മുകൾ
വനിതാ സംരക്ഷണത്തിനും ശക്തീകരണത്തിനുമായി പദ്ധതികൾ നടപ്പാക്കും. തോട്ടപ്പുഴശേരി പഞ്ചായത്തിലെ നാലുമണിക്കാറ്റിൽ നിതാ ഓപ്പൺ ജിം, പ്രമാടം, വള്ളിക്കോട് അടക്കമുള്ള പഞ്ചായത്തുകളിൽ വനിതാ ഓപ്പൺ ജിം എന്നിവ സ്ഥാപിക്കും.
ലഹരി മാഫിയയിൽ നിന്നുള്ള വിപത്ത് നേരിടുന്നതിലേക്ക് ശിശുക്ഷേമവുമായി ബന്ധപ്പെട്ടു ജാഗ്രത പുലർത്തി പ്രത്യേക പദ്ധതികൾ നടപ്പാക്കും. കുട്ടികൾക്ക് കായിക പരിശീലനത്തിന് അവസരങ്ങൾ ഒരുക്കും. നീന്തൽ, യോഗ അടക്കമുള്ളവ പരിശീലിക്കാനുള്ള വേദികൾ സജ്ജീകരിക്കും. സാമൂഹിക വനിതാ ശിശുക്ഷേമ പ്രവർത്തനങ്ങൾക്കായി മൂന്നു കോടി രൂപയാണ് ബജറ്റ് വിഹിതം.
പത്തു വയസു പിന്നിട്ട വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിന് പദ്ധതി ആവിഷ്കരിക്കും.
ഊർജ്ജ മേഖല
ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിന്റെഭാഗമായി ആദ്യ പടിയായി ജില്ലാ പഞ്ചായത്തിൽ സൗരോർജ്ജ പാനൽ ഈ വർഷം സ്ഥാപിക്കും. വരും വർഷങ്ങളിൽ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലും സൗരോർജ്ജ പാനൽ സ്ഥാപിക്കും. പഞ്ചായത്തുകളുമായി സഹകരിച്ച് മിനി മാസ്റ്റ് ലൈറ്റുകളും സഥാപിക്കും. തെരുവ് വിളക്കുകൾ ഇല്ലാത്ത ഇടങ്ങളിൽ സ്ഥാപിക്കാനും നടപടി ഉണ്ടാകും. 16 ലക്ഷം രൂപ വകയിരുത്തി.
തപസ്വി ഓമലിന് സ്മൃതി മണ്ഡപം
150 വർഷം മുൻപ് ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം ഇല്ലാത്ത കാലത്ത് മൈലാടുംപാറയിൽ ശിവപ്രതിഷ്ഠ നടത്തിയ തപസ്വി ഓമലിന്റെ സ്മൃതി മണ്ഡപം സ്ഥാപിക്കും. പന്തളം കുന്നിക്കുഴിയിൽ പട്ടികജാതി വനിതകൾക്കായി ഒരു കോടി രൂപയുടെ ഹോസ്റ്റൽ നിർമിക്കും. 50 ലക്ഷം രൂപയാണ് ഇക്കൊല്ലം ഇതിനായി ചെലവഴിക്കുന്നത്.
പട്ടികജാതി വിദ്യാർഥികളുടെ പഠനമുറിക്കായി രണ്ടുകോടി രൂപ, പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് വിദേശ തൊഴിൽ ധനസഹായത്തിന് 30 ലക്ഷം . മിശ്ര വിവാഹിതർക്ക് (50 ലക്ഷം രൂപ), അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗ് ( 50 ലക്ഷം രൂപ) എന്നിവയ്ക്കും തുക വകയിരുത്തി. പട്ടിക വർഗ വികസനത്തിനായി 52 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ വാർഡുകളിലും വയോജന ക്ലബുകൾ
ജില്ലയിലെ മുഴുവൻ വാർഡുകളിലും വയോജന ക്ലബുകൾ രൂപീകരിക്കും. ജില്ലാ അടിസ്ഥാനത്തിൽ കോഓർഡിനേറ്ററെ നിയമിച്ച് ക്ലബ് മുന്നോട്ടുകൊണ്ടുപോകും. എല്ലാ വർഷവും വയോജനങ്ങളുടെ കലാ കായിക മേള ജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിക്കും. 2.03 കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്.
ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്ക് സിപി ചെയറിനും ഇലക്ട്രിക് ട്രൈ സ്കൂട്ടർ നൽകുന്നതിനും 60 ലക്ഷം രൂപ വകയിരുത്തി.
ഭിന്നലിംഗത്തിൽപട്ടവർക്ക് പോഷകാഹാരം നൽകുന്നതിലേക്ക് അഞ്ചുലക്ഷം രൂപയാണ് ബജറ്റ് വിഹിതം.തോട്ടപ്പുഴശേരിയിലും കടപ്രയിലും ആധുനിക ശ്മശാനങ്ങൾതോട്ടപ്പുഴശ്ശേരി പഞ്ചായത്തിലും കടപ പഞ്ചായത്തിലും രണ്ട് ആധുനിക ശ്മശാനങ്ങൾ സ്ഥാപിക്കും. പൂർണമായും ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പദ്ധതിക്കാണ് രൂപം കൊടുത്തിരിക്കുന്നത്.
കോഴഞ്ചേരിയിൽ ഫുട്ബോൾ ടർഫ്
കോഴഞ്ചേരി ഡിവിഷനിൽ 50 ലക്ഷം രൂപ ചെലവിൽ ഒരു ആധുനിക ഫുട്ബോൾ ടർഫ് നിർമിക്കും . വോളിബോൾ ബാസ്കറ്റ്ബോൾ, ഷട്ടിൽ എന്നിവയ്ക്കും ജില്ലയിൽ സ്റ്റേഡിയങ്ങൾ നിർമിക്കും. ക്ലബുകൾക്ക് സ്പോർട്സ് കിറ്റ് നൽകുന്നതിനും കായികമേളകൾ സംഘടിപ്പിക്കുന്നതിനും പണം നീക്കി വച്ചിട്ടുണ്ട്. ലൈബ്രറികൾ നവീകരിക്കുന്നതിനും പുസ്തകങ്ങൾ വാങ്ങുന്നതിനും പണം നൽകും.
പടയണി സംരക്ഷണ സമിതി രൂപീകരിക്കും
പത്തനംതിട്ടയുടെ പാരമ്പര്യ കലയായ പടയണിയെ സംരക്ഷിക്കുന്നതിന് വിപുലമായ സംവിധാനം ഒരുക്കും. പല ദിക്കുകളിലായി ചിതറിക്കിടക്കുന്ന പടയണി കൂട്ടായ്മയ്ക്കായി ജില്ലാ പടയണി സംരക്ഷണ സമിതി രൂപീകരിക്കും. കുട്ടികളെ പടയണി പരിശീലിപ്പിക്കുന്നതിന് സമിതികൾക്ക് 5,000 രൂപ വീതം ഗ്രാന്റ് നൽകും. വർഷംതോറും രണ്ടുദിവസം നീണ്ടുനിൽക്കുന്ന പടയണി മേള നടത്തും.
10 ലക്ഷം രൂപ ഇതിനായി മാറ്റിവച്ചു. ജില്ലാകഥകളിമേളയ്ക്ക് കഥകളി ക്ലബിനു ധനസഹായമായി രണ്ട് ലക്ഷം രൂപയും, ആറന്മുള വഞ്ചിപ്പാട്ട് കളരിക്ക് ധനസഹായമായി 1.5 ലക്ഷം രൂപയും ജില്ലയിലെ പള്ളിയോടങ്ങൾക്ക് ഗ്രാന്റിനായി നാലു ലക്ഷം രൂപയും വകയിരുത്തി. വടശേരിക്കരയിലെ ശബരിമല ഇടത്താവളം നിർമാണത്തിന് 20 ലക്ഷം രൂപ നീക്കിവച്ചു.
തീർഥാടന ടൂറിസത്തിന് 15 ലക്ഷം
തീർഥാടന ടൂറിസത്തിനായി ബജറ്റിൽ 15 ലക്ഷം രൂപ നീക്കിവച്ചു. കോട്ടാങ്ങൽ പഞ്ചായത്തിലെ നാഗപ്പാറ, ചുങ്കപ്പാറ പ്രദേശങ്ങളിലെ ടൂറിസം വികസനത്തിന് 10 ലക്ഷം , ഗവിയുടെ ടൂറിസം സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തുന്ന ബൃഹത് പദ്ധതി സംസ്ഥാന സർക്കാരുമായി ചേർന്ന് നടപ്പിലാക്കും. ആറു മീറ്റർ വീതിയുള്ള റോഡുകൾ ബഹുവർഷ പദ്ധതികളായി പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നു. സർക്കാർ സഹായത്തോടെ ആധുനിക രീതിയിലുള്ള ടാറിംഗ് നടപ്പിലാക്കാൻ ശ്രമിക്കും. ഇതിനായി 12 കോടി രൂപ നീക്കിവയ്ക്കും.
ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന് ആധുനിക മുഖം നൽകുന്നതിന്റെ ഭാഗമായി ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള നിർമാണ പ്രവൃത്തികൾ നടന്നുവരുന്നു.
ലിഫ്റ്റും എസി ഓഡിറ്റോറിയവും പാർക്കിംഗ് ഗ്രൗണ്ടും ഇതിന്റെ ഭാഗമായി ഉണ്ടാകും. ജില്ലാ പഞ്ചായത്ത് ഓഫീസ് കാര്യാലയവും എൻജിനിയറിംഗ് വിംഗും 50 ലക്ഷം രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ പുനർനിർമിച്ച് മികച്ച സേവനം ഉറപ്പു വരുത്തും.
കോഴഞ്ചേരി ആസ്ഥാനമായ താലൂക്ക് വേണം
കോഴഞ്ചേരി കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന ചിരകാല ആവശ്യം ജില്ലാ പഞ്ചായത്ത് ബജറ്റിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് ഉന്നയിച്ചത് ശ്രദ്ധിക്കപ്പെട്ടു. നിലവിലെ കോഴഞ്ചേരി താലൂക്ക് വിഭജിച്ച് പത്തനംതിട്ട, കോഴഞ്ചേരി എന്നിങ്ങനെ രണ്ട് താലൂക്കുകൾ രൂപീകരിക്കണമെന്നതാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട വാദവും വാഗ്ദാനവും അധികാരികൾ വിസ്മരിച്ചുവെന്ന കുറ്റപ്പെടുത്തലാണ് ബജറ്റിന്റെ ആമുഖത്തിലുള്ളത്നലവിലെ ചില പഞ്ചായത്തുകളും വില്ലേജുകളും വിഭജിച്ചും പുതിയ നഗരസഭകൾ രൂപീകരിച്ചും വികസനത്തിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും അനീഷ് വരിക്കണ്ണാമല ചൂണ്ടിക്കാട്ടി.
മെഡിക്കൽ കോളജ് അടക്കം ഉണ്ടെന്നിരിക്കേ ആരോഗ്യ മേഖലയിൽ ജില്ലയിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ചികിത്സാ സ്വപ്നങ്ങൾ പുറത്താണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള മേഖലയിൽ വിദഗ്ധ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ചികിത്സാ സൗകര്യങ്ങളുടെയും അഭാവംമൂലം ആളുകൾ ബുദ്ധിമുട്ടുന്ന സാഹചര്യവും ബജറ്റ് ചൂണ്ടിക്കാട്ടി. ജില്ലയുടെ അഭിമാനമായ പ്രവാസികളോടു നീതി പുലർത്തിയിട്ടില്ലെന്ന വിമർശനവും ബജറ്റിലുണ്ട്.
ആലിൻ ഷെറിന് പ്രണാമം അർപ്പിച്ച് തുടക്കം
അവയവദാനത്തിലൂടെ അഞ്ച്പേർക്ക് ജീവൻ നൽകിയ മല്ലപ്പള്ളി സ്വദേശി ആലിൻ ഷെറിൻ ഏബ്രഹാമിന്റെ സ്മരണകൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ടാണ് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരണം ആരംഭിച്ചത്.
പ്രസിഡന്റ് ദീനാമ്മ റോയ് അധ്യക്ഷത വഹിച്ചു. ബജറ്റ് അവതരണത്തിനു ശേഷം നടന്ന ചർച്ചയിൽ ഭരണ- പ്രതിപക്ഷ അംഗങ്ങൾ പങ്കെടുത്തു.
സ്ഥിരം സമിതി അധ്യക്ഷരായ എം. വി. അമ്പിളി, ജി. സതീഷ് ബാബു, ജി. ശ്രീനാദേവി കുഞ്ഞമ്മ, ജൂലി സാബു ഓലിക്കൽ, അംഗങ്ങളായ ആരോണ്‍ ബിജിലി പനവേലിൽ, എ. എന്‍. സലീം, ബീന പ്രഭ, ഡോ. ബിജു റ്റി. ജോര്‍ജ്, നീതു മാമ്മന്‍ കൊണ്ടൂർ, എസ്. സന്തോഷ്കുമാർ, സാം ഈപ്പന്, സവിത അജയകുമാര്‍, സ്റ്റെല്ല തോമസ്, ടി .കെ. സജി, വൈഷ്ണവി ശൈലേഷ്, സെക്രട്ടറി എസ് ഷെര്‍ള ബീഗം, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
വെള്ളമുണ്ട: 53 കോടി രൂപ വരവും 44 കോടി രൂപ ചെലവും 95 കോടി രൂപ മിച്ചവും കണക്കാക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലതിക അവതരിപ്പിച്ചു.
പുതിയ ഓഫീസ് കെട്ടിട നിർമാണത്തിനും ക്ലീൻ വെള്ളമുണ്ട, ഗ്രീൻ വെള്ളമുണ്ട പദ്ധതികൾക്കും ഭവന നിർമാണത്തിനും ബജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട്. പ്രസിഡന്റ് ടി.എം. കമർ ലൈല അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. മൊയ്തു ഹാജി, പി.കെ. സലാം, ആത്തിക്കാബായ്, സൗദ കൊടുവേരി, എം.പി. സുരേഷ്കുമാർ, മമ്മൂട്ടി എഴുത്തൻ, സക്കീന കുടുവ, പി. മുഹമ്മദ്, എം. നാരായണൻ, മമ്മൂട്ടി, ഷാജി ജേക്കബ്, എ. മോയി, എം. മുരളി ,ടി.കെ.മമ്മൂട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
District News
അരുവിത്തുറ: ബജറ്റുകൾ രാജ്യത്തെ ദരിദ്രരുടെ കണ്ണീരൊപ്പുന്നതാകണമെന്നും മൂലധന താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രവണത സാമൂഹ്യക്ഷേമത്തിനു ഗുണകരമാവില്ലെന്നും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റിൻ കുളത്തുങ്കൽ.
അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ സെൽഫ് ഫിനാൻസ് ബിക്കോം വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബജറ്റ് സംവാദ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പ്രതിശീർഷ വരുമാനം വർധിച്ചെന്ന് അവകാശപ്പെടുമ്പോഴും രാജ്യത്തെ പൗരന്മാരുടെ ആളോഹരി വരുമാനം കുത്തനെ ഇടിയുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ചടങ്ങിൽ കോളജ് മാനേജർ വെരി റവ.ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ചു.
ബജറ്റുകൾ സർക്കാരുകളുടെ സുതാര്യമായ വരവുചെലവ് കണക്കുകളുടെ അവതരണത്തിനുമപ്പുറം അവർ പ്രതിനിധീകരിക്കുന്ന ആശയങ്ങളുടെയും വീക്ഷണങ്ങളുടേയും പ്രകാശനവുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മുഴുവൻ ജനങ്ങളെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ബജറ്റുകൾ അവതരിപ്പിക്കാനാവില്ല. ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് അനുകൂലമായ ചില ഘടകങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ ,സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി പി.സി. അനീഷ്, പ്രോഗ്രാം കോഓർഡിനേറ്റർ ജിയോ ജോസ്, മോഡറേറ്റർ ബിനോയ് സി. ജോർജ് തുടങ്ങിയവർ സംസാരിച്ചു.
തെരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർഥികളാണ് ബജറ്റ് സംവാദത്തിൽ പങ്കെടുത്തത്. 200 ഓളം വിദ്യാർഥികൾ സംവാദ സദസിൽ സന്നിഹിതരായി.
Kerala
കൊച്ചി: കേന്ദ്ര ബജറ്റ് സമ്പൂര്‍ണ നിരാശയാണ് സമ്മാനിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തിന് എയിംസും അതിവേഗ റെയില്‍ പാത പ്രഖ്യാപിക്കുമെന്നുമൊക്കെ പറഞ്ഞു ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിസ്റ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടെങ്കിലും അതില്‍ ഒന്നെങ്കിലും കേരളത്തിന് ലഭിക്കുമെന്ന ഒരു സൂചനയുമില്ല. പ്രധാനന്ത്രി തിരുവനന്തപുരത്ത് വന്ന് വികസിത ഭാരത്തെപ്പറ്റി വാചാലമായാണ് സംസാരിച്ചത്. എന്താ മോദിയുടെ വികസിത ഭാരതത്തില്‍ കേരളം പെടില്ലേ എന്ന ചോദമാണ് ബജറ്റ് കഴിഞ്ഞപ്പോള്‍ ഉയരുന്നത്.
2014 ലെ മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മുതല്‍ കേരളത്തിന് അവഗണനയാണ് ലഭിക്കുന്നത്. തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രധാനമന്ത്രിയും മറ്റു ബിജെപി നേതാക്കളും റോഡ്ഷോയുമായി കേരളത്തിന്റെ തെരുവുകളിലിറങ്ങും. ഇടിവെട്ടും വണ്ണം ചില പ്രഖ്യാപനങ്ങള്‍ നടത്തും. പിന്നെ അതെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാകും. ഏഴു സംസ്ഥാനങ്ങളില്‍ അതിവേഗ റെയില്‍ പ്രഖ്യപിച്ചപ്പോള്‍ അതിലെങ്കിലും കേരളത്തെ ഉള്‍പ്പെടുത്തേണ്ടതായിരുന്നു.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി എയിംസ് തന്റെ പോക്കിറ്റിലുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും എടുത്തുതരാമെന്നുമാണ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ബജറ്റ് വന്നപ്പോള്‍ കിട്ടിയത് വട്ടപ്പൂജ്യം. ബിജെപി സര്‍ക്കാരിന്റെ ഈ കടുത്ത അവഗണനക്കെതിരെ ശക്തമായ ജനവികാരം കേരളീയ സമൂഹത്തില്‍ നിന്നുണ്ടാകണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
District News
മങ്കൊമ്പ് : കുട്ടനാട്ടിലെ കർഷകരെ പൂർണ്ണമായും അവഗണിച്ച ഒരു ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് കെപിപിസിസി ജനറൽ സെക്രട്ടറി കറ്റാനം ഷാജി. രാമങ്കരിയിൽ നടന്ന കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെല്ലുവില വർധിപ്പിക്കുന്നതിനോ, സംഭരണവില കർഷകർക്ക് നൽകുന്നതിനായി റിവോൾവിംഗ് ഫണ്ട് വകയിരുത്തുവാനോ, കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനോ ഒരു രൂപ പോലും ബജറ്റിൽ ഉൾപ്പെടുത്തിയില്ല. മാത്രമല്ല വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതിനുള്ള പ്രവൃത്തികൾ പോലും ബജറ്റിൽ പ്രതിപാദിച്ചില്ല. തീർത്തും കുട്ടനാട്ടുകാർ നിരാശയോടെയാണ് ടി ബജറ്റ് വിലയിരുത്തുന്നതെന്നും അദ്ദേഹം ആഭിപ്രായപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. രാജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി, ജോസഫ് ചേക്കോടൻ, ഡി. ലോനപ്പൻ, അനിൽ തൈവീടൻ, ടി. ഡി അലക്സാണ്ടർ, ജി. സൂരജ്, എ.കെ. കുഞ്ചറിയ, പ്രൊഫ. എൻ.ജി രാജഗോപാൽ, തോമസുകുട്ടി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ബജറ്റ് കേരളത്തിന്റെ മുഖം തന്നെ മാറ്റി മറിക്കുന്നതിന് പര്യാപ്തമായ വിധത്തിലുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാല്‍ ഇവയൊന്നും ചര്‍ച്ച ചെയ്യാൻപോലും പ്രതിപക്ഷത്തിന് ത്രാണിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ബജറ്റിനെ സംബന്ധിച്ച് പ്രായോഗികമല്ല എന്നാണ് പ്രതിപക്ഷം ആകെ പറഞ്ഞ പ്രയോഗം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റിന്റെ ഘട്ടത്തിലും ഇത്തരത്തിലുള്ള പ്രസ്താവന തന്നെയാണ് അന്നത്തെ പ്രതിപക്ഷ നേതാവ് നടത്തിയിട്ടുള്ളത്. ബജറ്റിന്റെ ജനകീയമുഖം പ്രതിപക്ഷത്തിന് മനസിലാക്കാൻ പോലും സാധിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴും സ്വന്തം വഴിയിലൂടെ കേരളം മുന്നേറുമെന്നതിനുള്ള നേര് സാക്ഷ്യപത്രമാണ് ഈ ബജറ്റ്. പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന നിലപാടുകളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗമായി കേരളത്തിലെ 30 ശതമാനത്തോളം വരുന്ന ജനതയുടെ ജീവിതം താരതമ്യേന പിറകോട്ട് പോകുന്ന സാഹചര്യത്തിലൂടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ഏറ്റവും പിന്നണിയിൽ നിൽക്കുന്ന ജനതയെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. അതിദാരിദ്ര്യം അവസാനിപ്പിച്ച കേരളം ദാരിദ്യം തന്നെ അവസാനിപ്പിക്കുന്നതിനായി പുതിയ നിലപാടുകൾ സ്വീകരിച്ച് മുന്നോട്ടുപോകുകയാണ്. ഇടതുപക്ഷ ബദൽ എന്താണെന്നതിന്റെ കൃത്യമായ അടയാളപ്പെടുത്തലാണ് ഈ ബജറ്റെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
District News
പാലക്കാട്: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റും കർഷകവിരുദ്ധതയുടെ വ്യക്തമായ അടയാളമാണെന്ന് കിഫ ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. ജനകീയമെന്ന് സർക്കാർ സ്വയം പുകഴ്ത്തുന്പോഴും അടിസ്ഥാന വർഗമായ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഈ ബജറ്റിൽ താത്പര്യമില്ല. വന്യജീവി ആക്രമണത്തെ സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ച നടപടി വെറും സാങ്കേതികമായ പേരുമാറ്റം മാത്രമായി ഒതുങ്ങി.
ദുരന്ത നിവാരണ അഥോറിറ്റിയുടെ പരിധിയിൽ ഈ വിഷയത്തെ കൊണ്ടുവന്നതുകൊണ്ടുമാത്രം വനാതിർത്തികളിൽ മനുഷ്യർ കൊല്ലപ്പെടുന്നത് ഇല്ലാതാകില്ല. നഷ്ടപരിഹാരം നൽകുന്ന അക്കൗണ്ടിന്റെ പേര് മാറി എന്നതല്ലാതെ കർഷകന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ യാതൊരു ഫീൽഡ്തല പ്രവർത്തനങ്ങളും സർക്കാർ നടത്തുന്നില്ല. പ്രഖ്യാപനങ്ങൾക്കപ്പുറം ക്രിയാത്മകമായ പ്രതിരോധനടപടികൾ ഇല്ലാത്തതാണ് ഇന്ന് കേരളത്തിലെ മലയോരജനത നേരിടുന്ന പ്രധാന പ്രതിസന്ധി.
വന്യജീവി ആക്രമണങ്ങൾ നേരിടാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇത്തവണ അനുവദിച്ച 100 കോടി രൂപയെ സംശയദൃഷ്ടിയോടെ മാത്രമേ കാണാൻ സാധിക്കൂ. കഴിഞ്ഞബജറ്റിൽ 70 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ടെന്നായിരുന്നു പ്രഖ്യാപനം. ആ 70 കോടിക്ക് എന്ത് സംഭവിച്ചു എന്ന് വിശദീകരിക്കാൻ വനംമന്ത്രിയും ധനകാര്യമന്ത്രിയും തയ്യാറാകണം.
നിലവിലെ നഷ്ടപരിഹാര കുടിശിക തീർക്കാൻ പോലും അപര്യാപ്തമായ ഈ 100 കോടി രൂപ കർഷകരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള ഒന്നായി മാത്രമേ കാണാൻ കഴിയൂ. കേരളത്തിലെ കർഷകർ തങ്ങൾക്കുണ്ടായ യഥാർഥനഷ്ടം ആവശ്യപ്പെട്ട് രംഗത്തിറങ്ങിയാൽ ആ തുക നൽകാൻപോലും ഈ ബജറ്റ് വിഹിതം തികയില്ല. സംസ്ഥാനത്ത് പുതിയ ആറ് ഫോറസ്റ്റ് സ്റ്റേഷനുകൾ രൂപീകരിക്കുവാനും അതിലേക്കായി 100 അധിക തസ്തികകൾ സൃഷ്ടിക്കുവാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ശന്പളം അടക്കമാണോ ഈ 100 കോടി രൂപയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കണം.
വന്യമൃഗ ആക്രമണം എന്ന അതിരൂക്ഷമായ പ്രശ്നത്തെ വനംവകുപ്പിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുവാനും പ്രമോഷനുകൾ നേടുവാനുമുള്ള കുറുക്കുവഴിയായി അധികൃതർ ഉപയോഗിക്കുകയാണ്. പ്രശ്നപരിഹാരം അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന ഈ സമീപനം കർഷകരോടുള്ള വെല്ലുവിളിയാണ്. മനുഷ്യ-വന്യജീവി സംഘർഷം സംസ്ഥാന സവിശേഷദുരന്തമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം എന്ന ബജറ്റ് പ്രസംഗം തെറ്റാണ്. കേരളം പ്രഖ്യാപിക്കുന്നതിനു വർഷങ്ങൾക്ക് മുൻപ്തന്നെ ഉത്തർപ്രദേശിൽ സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
വന്യജീവി അക്രമണത്തിനിരയാകുന്നുന്നവർക്ക് ഏറ്റവും ഉയർന്ന നഷ്ടപരിഹാരം നൽകുന്ന സംസ്ഥാനമാണ് കേരളം എന്ന ധനമന്ത്രിയുടെ അവകാശവാദവും തെറ്റാണ്. വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവർക്ക് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും 25 ലക്ഷവും കർണാടകയിൽ 15 ലക്ഷവും ആണ് നൽകുന്ന നഷ്ടപരിഹാര തുക. കേരളത്തിൽ ഇത് 10 ലക്ഷം രൂപയാണ്. 2018 ശേഷം ഈ തുക വർധിപ്പിച്ചിട്ടില്ല. വഞ്ചനാപരമായ ഇത്തരം നിലപാടുകൾ തുടരുന്ന ഈ കർഷകവിരുദ്ധ സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കിഫ മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര അധ്യക്ഷത വഹിച്ചു.
District News
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനങ്ങളിൽ ഏതൊക്കെ നടപ്പിലാകുമെന്ന സംശയത്തിലാണ് ജില്ല. കുട്ടനാട് പാക്കേജിനായി കഴിഞ്ഞവർഷം നബാർഡിൽനിന്നുള്ള 100 കോടിയും പ്ലാൻ ഫണ്ടിൽനിന്ന് 57 കോടിയും ഉൾപ്പെടെ 157 കോടി അനുവദിച്ചെങ്കിലും പ്ലാൻ ഫണ്ടിൽനിന്നുള്ള 57 കോടി മാത്രമേ ലഭിച്ചുള്ളൂ.
ദേശീയപാതയുടെ നിർമാണം 2025 ഡിസംബറിൽ പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇതുവരെ 80 ശതമാനം മാത്രമേ പൂർത്തിയായുള്ളൂ. അരൂർ കുടുംബാരോഗ്യകേന്ദ്രത്തിന് കഴിഞ്ഞ ബജറ്റിൽ മൂന്നു കോടി രൂപ അനുവദിച്ചിരുന്നെങ്കിലും കെട്ടിടത്തിന്റെ പണി എങ്ങുമെത്തിയിട്ടില്ല. ഇവിടെ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും പ്രാവർത്തികമായിട്ടില്ല.
തീരദേശ ഹൈവേ പ്രഖ്യാപനവും മെല്ലെപ്പോക്കിൽ കുടുങ്ങിക്കിടക്കുകയാണ്. ചെങ്ങന്നൂർ ജില്ലാ സ്റ്റേഡിയത്തിൽ അഞ്ചരക്കോടി മുടക്കി നീന്തൽക്കുളം നിർമിക്കുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല. ചേർത്തല പള്ളിപ്പുറത്തെ ഇൻഫോപാർക്കിൽ ഹോസ്റ്റൽ നിർമിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
വേന്പനാട്ടു കായൽ ശുചീകരണത്തിനനുവദിച്ച 10 കോടിയും എവിടെയും മുടക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അവസാനത്തെ ബജറ്റ് പ്രഖ്യാപനം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വെറും വാചകക്കസർത്ത് മാത്രമാകുമോ എന്ന സംശയവും ജനങ്ങൾക്കിടയിലുണ്ട്.
ആലപ്പുഴയ്ക്ക് ബജറ്റിലുള്ളത്
ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ട് സ്റ്റേഡിയം-നാലുകോടി, ആര്യാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ- മൂന്നുകോടി, ആലപ്പുഴ മണ്ഡലത്തിലെ വിവിധ റോഡുകൾക്ക്- രണ്ടു കോടി, ലിയോ തേർട്ടീന്ത് സ്കൂൾ ഗ്രൗണ്ട് - ഒരു കോടി, മണ്ണഞ്ചേരി പടിഞ്ഞാറേ മഹൽ അമിനിറ്റി സെന്റർ- ഒരുകോടി, വളവനാട് പുത്തൻകാവ് ക്ഷേത്രം അമിനിറ്റി സെന്റർ- ഒരു കോടി, ഇ.കെ. നായനാർ ഹാപ്പിനെസ് പാർക്ക്, ആര്യാട് പഞ്ചായത്ത് -1.5 കോടി, ആലപ്പുഴ മുനിസിപ്പൽ ലൈബ്രറി മന്ദിരം- ഒരുകോടി, കണിച്ചുകുളങ്ങര സ്കൂൾ ഗ്രൗണ്ട് - രണ്ടു കോടി, കൊറ്റംകുളങ്ങര മഹാദേവ ക്ഷേത്രം അമേരിസ് സെന്റർ- ഒരു കോടി, കാട്ടൂർ ഹോളി ഫാമിലി ഗ്രൗണ്ട് -ഒരു കോടി, കിടങ്ങാംപറമ്പ് സി. കേശവൻ സ്മാരകം - ഒരു കോടി, തെക്കൻ ആര്യാട് ജുമാ മസ്ജിദ്- ഒരു കോടി
14. 50 കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന സർവോദയപുരം
അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ഡിപിആർ തയാറാക്കുന്നതിനുള്ള ടോക്കൺ തുകയും വകയിരുത്തിയിട്ടുണ്ട്.
മാവേലിക്കരയിൽ റോഡുകളുടെ പുനരുദ്ധാരണം: 19 കോടി
ചാരുംമൂട്: സിആർഎഫ്ഐ പദ്ധതിയിൽ മാവേലിക്കര മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് 19 കോടി സംസ്ഥാന ബജറ്റിൽ അനുവദിച്ചതായി എം.എസ്. അരുൺകുമാർ എംഎൽഎ. വള്ളികുന്നം-മുണ്ടാലുംമൂട് പാലം, പള്ളം -ചത്തിയറ -വേടരപ്ലാവ് റോഡ്, വെട്ടിയാർ -പള്ളിമുക്ക് റോഡ് എന്നിവ ബിഎംബിസി നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്നതിനാണ് തുക അനുവദിച്ചത്.
കൂടാതെ രാജാ രവിവർമ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് പുതിയ കെട്ടിട സമുച്ചയം- രണ്ടു കോടി, മാവേലിക്കര ഫയർ സ്റ്റേഷൻ കെട്ടിടം- രണ്ടു കോടി, മാവേലിക്കര ഐഎച്ച്ആർഡി കോളജിൽ കെട്ടിടം- രണ്ടു കോടി, ഗവ. വെൽഫയർ എൽപിഎസ് ചുനക്കര കെട്ടിട നിർമാണം - ഒരു കോടി, ഗവ. എൽപിഎസ് മുള്ളിക്കുളങ്ങര കെട്ടിട നിർമാണം -ഒരു കോടി, ഗവ. യുപിഎസ് വരേണിക്കൽ കെട്ടിട നിർമാണം- ഒരു കോടി, ഗവ. മുഹമ്മദൻസ് എൽപിഎസ് വെട്ടിയാർ കെട്ടിട നിർമാണം -ഒരു കോടി, ഗവ. വെൽഫെയർ എൽപിഎസ് താമരക്കുളം -ഒരു കോടി, ഗവ. എൽപിഎസ് മാലിമേൽ -ഒരു കോടി, ഗവ. എൽപിഎസ് വെട്ടിയാർ-ഒരു കോടി, ഗവ. ചുനക്കര യുപിഎസ് -ഒരു കോടി, കല്ലിമേൽ ഗവ. ന്യൂ എൽപിഎസ് -ഒരു കോടി, ഗവ. യുപിഎസ് ഇടക്കുന്നം -ഒരു കോടി, വള്ളികുന്നം കാഞ്ഞിരത്തുംമൂട് പുത്തൻചന്ത റോഡ് -ഒരു കോടി എന്നിവയ്ക്കും ബജറ്റിൽ തുക അനുവദിച്ചു.
ചെങ്ങന്നൂരിന് 180.5 കോടി
ചെങ്ങന്നൂർ: നിയോജകമണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി ബജറ്റിൽ 180.5 കോടി വകയിരുത്തിയതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. ചെങ്ങന്നൂരിന്റെ സ്വപ്ന പദ്ധതിയായ ചെങ്ങന്നൂർ ബൈപ്പാസിന് 155 കോടി ബജറ്റിൽ പ്രഖ്യാപിച്ചു. നിയോജക മണ്ഡലത്തിൽ മറ്റു നിർമാണ പ്രവർത്തനങ്ങൾക്കായി 25.5 കോടിയും ചേർത്ത് 180.5 കോടിയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്.
ചെങ്ങന്നൂർ ജില്ലാ സ്റ്റേഡിയത്തിൽ രണ്ടാം ഘട്ട നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി നീന്തൽക്കുള നിർമാണത്തിന് 2.5 കോടി, സ്പോർട്ട്സ് ഹോസ്റ്റൽ കെട്ടിട നിർമാണത്തിന് രണ്ടു കോടി, മാന്നാർ പാവുക്കര എൽപി സ്കൂൾ കെട്ടിട നിർമാണത്തിന് രണ്ടു കോടി, മാന്നാർ തോട്ടുമുഖം കോയ്ക്കപ്പള്ളത്ത് തോട് നവീകരണം മൂന്നു കോടി, പിഐപി, മൈനർ ഇറിഗേഷൻ പ്രൊജക്ട് ഓഫീസുകൾക്ക് കെട്ടിടനിർമാണം രണ്ടു കോടി, മാന്നാർ ബസ് സ്റ്റാൻഡ് നവീകരണം രണ്ടു കോടി, ചെങ്ങന്നൂർ ഐച്ച്ആർഡി എൻജിനിയറിംഗ് കോളജിന്റെ നവീകരണം രണ്ടു കോടി, പുതിയ കെട്ടിടങ്ങളുടെ നിർമാണം രണ്ടാം ഘട്ടം 2.5 കോടി, തിരുവൻവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിട നിർമാണം രണ്ടാം ഘട്ടം 1.5 കോടി, കെഎസ്ആർടിസി ചെങ്ങന്നൂർ ബസ് സ്റ്റേഷൻ നിർമാണം രണ്ടു കോടി, ഗ്രാമീണ റോഡുകളുടെ നിർമാണം മൂന്നു കോടി എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.
അരൂരിന് ഓപ്പൺ ജിമ്മും റോഡുകളും
അരൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഓപ്പൺ ജിം - 1.5 കോടി
പെരുമ്പളം സിഎച്ച്സി കെട്ടിടം-ഒരു കോടി
എസ്സിഎസ്എച്ച്എസ്എസ് വളമംഗലം എച്ച്എസ്എസിന് സ്റ്റേഡിയം -ഒരുകോടി
അരുക്കുറ്റി ഗവ.യുപി സ്കൂളിന് പുതിയ കെട്ടിടം -ഒരു കോടി
അരൂർ-കുമ്പളങ്ങി റോഡ് (ബിഎം ആൻഡ് ബിസി) -1. 5 കോടി
അരൂർ പഞ്ചായത്ത് കഴിവിടാംമൂല നഗറിലെ റെയിൽവേ അണ്ടർ പാസ് - ഒരുകോടി
വടുതല കുടപുറം റോഡ് (ബിഎം ആൻഡ് ബിസി)- മൂന്നുകോടി
കായംകുളം മണ്ഡലത്തിന് 134.50 കോടി
കായംകുളം: മണ്ഡലത്തിൽ 134.50 കോടി രൂപയുടെ പദ്ധതികൾ ഉൾപ്പെടുത്തിയതായി യു. പ്രതിഭ എംഎൽഎ അറിയിച്ചു. കെഎസ്ടിപിയുടെ രണ്ടാം ഘട്ട പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കായംകുളം-പത്തനാപുരം കെപി റോഡ്, കായംകുളം-തിരുവല്ല റോഡ് എന്നിവയുടെ നവീകരണം, മലയൻ കനാൽ കരിപ്പുഴ തോടുകളുടെ പുനരുദ്ധാരണത്തിന് 40 കോടി. 2.50 കോടി രൂപയുടെ നാടകഗൃഹം പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷ്ണപുരം തോപ്പിൽ ഭാസി ഓഡിറ്റോറിയത്തിന്റെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ, വിവിധ ഗ്രന്ഥശാലകൾ ഹൈടെക് ആക്കുന്നതിന് (1 കോടി), പഞ്ചായത്ത് നഗരസഭകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് (5 കോടി), ചെട്ടികുളങ്ങര കൂനംകുളങ്ങരചിറ ഇൻഡോർ സ്റ്റേഡിയം (1 കോടി), ദേവികുളങ്ങര ജിഎസ്ആർവി എൽപിഎസിന് കെട്ടിടം (1 കോടി), കായംകുളം ഗവ. യുപിഎസിന് കെട്ടിടം (1കോടി), ഭരണിക്കാവ് ടി.എം. വർഗീസ് റോഡിലെ ചേരാവള്ളി പാലം (2 കോടി) എന്നിവയ്ക്കാണ് സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചിട്ടുള്ളത്.
കൂടാതെ ബജറ്റ് ടോക്കൺ പ്രോവിഷനിൽ ഉൾപ്പെടുത്തി ബിഎഡ് സെന്ററിന് കെട്ടിടം (5കോടി), പത്തിയൂർ കീരിക്കാട് എൽപിഎസിന് കെട്ടിടം (1 കോടി), കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് വാട്ടർ പമ്പിംഗ് മെയിൻ സ്ഥാപിക്കുന്നതിന് (30 കോടി), ചെട്ടികുളങ്ങര തെക്കേക്കര എൽപിഎസ് (കൊട്ടാരത്തിൽ സ്കൂൾ) കെട്ടിടം (2കോടി), ഗവ. എൽപിഎസ് എരുവ സൗത്ത് കെട്ടിടം (1 കോടി ), ദേവികുളങ്ങര പോച്ചയിൽ പാലം (5 കോടി ), ചെട്ടികുളങ്ങര തെക്കേക്കര എൽപിഎസ് കെട്ടിടം (1 കോടി ), കണ്ടല്ലൂർ കൃഷിഭവൻ കെട്ടിടം (1 കോടി), ദേവികുളങ്ങര പുതുപ്പള്ളി നോർത്ത് യുപിഎസിന് കെട്ടിടം (1 കോടി) എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കായംകുളം-പുനലൂർ, കായംകുളം-തിരുവല്ല റോഡുകളുടെ പുനരുദ്ധാരണത്തിന് 100 കോടി
കായംകുളം: കെഎസ്ടിപിയുടെ രണ്ടാം ഘട്ട പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കായംകുളം-പുനലൂർ കെപി റോഡും കായംകുളം -തിരുവല്ല റോഡും പുനരുദ്ധാരണം നടത്താൻ സംസ്ഥാന ബജറ്റിൽ 100 കോടി അനുവദിച്ചു.
ഗതാഗതക്കുരുക്ക് പരിഗണിച്ച് ഈ രണ്ടു റോഡുകൾ ദേശീയപാതയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇതിനോടകം ശക്തമാണ്. കായംകുളത്തു നിന്നു ചാരുംമൂട്, അടൂർ, പത്തനാപുരം, പുനലൂർ വഴി തൂത്തുക്കുടിയിലേക്കുള്ളതാണ് കെപി റോഡ്, കായംകുളത്തുനിന്നും ആരംഭിച്ച് മാവേലിക്കര, തിരുവല്ല, ചങ്ങനാശേരി, മല്ലപ്പള്ളി വഴി മൂന്നാറിലേക്കുള്ളതാണ് കായംകുളം -തിരുവല്ല റോഡ്.
Kerala
കൊച്ചി: സംസ്ഥാന ബജറ്റിൽ കൊച്ചിക്ക് യാതൊരു പരിഗണനയുമില്ലെന്ന് മേയർ മിനിമോൾ. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിനായി 79 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. കൊച്ചിയുടെ വികസന സാധ്യതകൾക്ക് ഊർജം നൽകുന്ന ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല.
ഏറ്റവും കൂടുതൽ വരുമാനം എറണാകുളം ജില്ലയിൽ നിന്നാണെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി സൂചിപ്പിച്ചിരുന്നു. പക്ഷേ അതിനു ആനുപാതികമായ പദ്ധതിയോ തുകയോ അനുവദിക്കാത്തത് പ്രതിഷേധാർഹമാണ്. ഈ കാര്യം ചൂണ്ടിക്കാട്ടി മന്ത്രി. കെ.എൻ.ബാലഗോപാലിന് കത്തയക്കും.
ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്കായി നാമമാത്രമായ തുകയാണ് അനുവദിച്ചിട്ടുള്ളത്. കനാൽ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട കനാലുകൾക്കുള്ള തുക അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും പദ്ധതിയിൽ ഉൾപ്പെടാത്ത കനാലുകൾ പശ്ചിമകൊച്ചിയിലടക്കം ഇനിയുമുണ്ട്.
അവയ്ക്കായി തുക അനുവദിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നഗരവാസികളുടെ ചിരകാല സ്വപ്നമായ അറ്റ്ലാന്റിസ് ഓവർ ബ്രിഡ്ജ്, വാതുരുത്തി ഓവർ ബ്രിഡ്ജ്, നാൽപതടി റോഡ്, ഗോശ്രീ മാമംഗലം റോഡ് എന്നിവയടക്കമുള്ള പ്രധാന റോഡുകൾക്കു തുക വകയിരുത്തിയിട്ടില്ലെന്ന് മേയർ പറഞ്ഞു.